Friday, 13 December 2013

മെഴുകുതിരി

പരീക്ഷയിൽ ജയിക്കാൻ രണ്ടു കൂട് മെഴുകുതിരിയും ആയി കലൂര് പള്ളിയിൽ രാവിലെ തന്നെ ഞാൻ ഹാജരായി, സാദാരണ ഞായറാഴ്ച പോലും പള്ളി പോകാത്ത എന്നെ കണ്ട അത്ഭുതത്തിൽ അന്തോനീസ് പുണ്യയാളനും ഈശോയും ഒരുമിച്ചു ചിരിച്ചു. ഇരുവരെയും നോക്കി ഞാൻ നല്ലൊരു സോപ്പ് പുഞ്ചിരിം കൊടുത്തു. 

അതേയ് ഇങ്ങനെ ചിരിച്ച പോരാട്ടോ, ഇന്ന് ഫൈനൽ പരീക്ഷയാണ്‌, ജയിപ്പിക്കിലെ? 2 കൂട് തിരിയുണ്ട്, ഒന്ന് പുണ്യാളനും ഒന്ന് ഈശോക്കും. 

കേട്ട പാടെ,എന്നാ പിന്നെ നിങ്ങള് സംസാരിക്ക്, ഞാൻ ആ അമ്മച്ചി എന്തിനാ കരയണേ എന്ന് നോക്കിട്ടു വരാമെന്ന് പറഞ്ഞു പുണ്യാളൻ സ്ഥലം വിട്ടു. 

പള്ളിൽ വന്നിലാന്നു പറഞ്ഞു എന്നെ തോപ്പികുവോ ഈശോയെ ? ഞാൻ വരാതെ ഇരുന്നാലും അപ്പനും അമ്മേം കറക്റ്റ് ആയി വരാറില്ലേ? ഞാൻ ഇടക്കൊക്കെ വരുല്ലോ... 

എന്റെ ഓരോ ന്യായങ്ങൾ കേട്ട് ഒരു പുഞ്ചിരി മാത്രം മറുപടിയായി ഈശോ തന്നു. 

സഹികെട്ട് ഞാൻ ചോദിച്ചു, 

"അതേയ്  ഞാനിങ്ങനെ എത്ര നേരായി ഓരോന്ന് ചോദിക്കാനു, എന്തേലും പറഞ്ഞൂടെ? ഞാൻ ഈ കത്തിക്കണ തിരിയൊക്കെ കാണുന്നുണ്ടോ? ഈ പരീക്ഷയിൽ ജയിച്ചാൽ എല്ലാ ഞായറാഴ്ചയും ഒരു കൂട് തിരി ഞാൻ കത്തിക്കും". 

മറുപടിയായ്  ഒരു കാര്യം മാത്രം ഈശോ പറഞ്ഞു -

എന്നോടുള്ള സ്നേഹത്തില്‍ ഭൂമിയില്‍ കത്തിക്കപ്പെടുന്ന ഓരോ മെഴുകുതിരിയും എന്നില്‍ അണയുന്നുണ്ട്, അത് വെറും കൈക്കൂലി ആകുമ്പോള്‍ ആണ് ഒരു നൊമ്പരം.
                        
"എടാ മതി നിന്റെ ഭക്തി , ജയിക്കണേൽ പോയി പരീക്ഷ എഴുതണം, ഇപ്പോ തന്നെ ലേറ്റ് ആയി, " എന്ന് പറഞ്ഞു ടോണി തട്ടിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. 


പുറത്തേക്കിറങ്ങി കയ്യിലിരുന്ന 2 കൂട് തിരി എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ അകത്തെ കുരിശിലെക്കും , സൈഡിലെ പുണ്യാളനെയും മാറി മാറി നോക്കി. 

എന്നാ പിന്നെ ഇനി അടുത്ത പരീക്ഷക്ക്‌ കാണാം എന്നും പറഞ്ഞു ഞാൻ പയ്യെ ബസ്സിനടുത്തെക്ക്  നീങ്ങി.


No comments:

Post a Comment