വണ്ടി ചെമ്പന്മേട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു . വളവുകള്‍ വളഞ്ഞും തിരിഞ്ഞും കുട്ടികരണം മറിഞ്ഞും എന്‍റെ ബ്ലാക്കി (നമ്മ മാരുതി സ്വിഫ്റ്റ്) ചെമ്പന്മേട്ടിലെക്കുള്ള കുന്ന് കയറികൊണ്ടിരുന്നു.ടാറിട്ട റോഡിന്‍റെ ഇരു വശവും ചാടിയാല്‍ പൊടി പൊലും കിട്ടില്ലാത്ത സൈസ് അഗാധമായ കൊക്ക. എതിരെ ഒരു വണ്ടി വന്നപ്പോള്‍, കര്‍ത്താവെ എന്‍റെ ചങ്കൊന്നു കാളി. ഓരം ചേര്‍ത്ത് ഞാന്‍ വണ്ടി ഒതുക്കി.
ഒന്ന് ഡിം അടിചൂടെ പന്നിക്ക് , സൈഡ് സീറ്റില്‍ നിന്നും സഖാവ് നാണപ്പന്‍ അഥവാ നവീന്‍ മുറുമുറുത്തു. ചെമ്ബെന്മേട്ടിലെതിയപോഴേക്കും സമയം ഒന്നര. വായികൊട്ട ഇട്ടു ഞങ്ങള്‍ മൂവരും കാറിന്റെ ഡോര്‍ തുറന്നു ഇരുട്ടത്തു പ്രകൃതി ഭംഗി ആസ്വദിച്ചു പുകച്ചുകൊണ്ടിരിക്കെ കൊണ്ടിരിക്കെ ബംഗ്ലാവിന്‍റെ വാച്ച്മാന്‍ ഓടിയെത്തി.
നേരം ഇരുട്ടിയപ്പോ നിങ്ങളിനി നാളെയെ വരൂന്നേ ഞാന്‍ വിചാരിച്ചത്. നിദ്രയില്‍ ഭംഗം വരുത്തിയ മൂവരേം നോക്കി തീരെ മുഷിപ്പ് കാണിക്കാതെ അയാള്‍ പറഞ്ഞു. കുത്തി മറിഞ്ഞു ഒഴുകണ ചീവേരി പുഴയുടെ ശബ്ദം ഇങ്ങു മുകളില്‍ സായിപ്പിന്‍റെ ബംഗ്ലാവ് വരെ കേള്‍ക്കാം. വണ്ടിയില്‍ നിന്നും ബാഗെല്ലാം എടുത്തു മുറിയില്‍ വെച്ചിട്ട് കൂടത്തിലെ മൂന്നാമന്‍ പരമു അഥവാ പ്രേം മൊഴിഞ്ഞു.
നല്ല ഒഴുക്കുള്ള പുഴയാണെന്ന കേട്ടത് , നമുക്കൊന്ന് ചാടിയാലോ?
നട്ടപാതിരക്കാണല്ലോ കര്‍ത്താവെ ഇവനൊക്കെ ഓരോന്ന് തോന്നണേ എന്ന വിഷമത്തോടെ ഞാന്‍ ചോദിച്ചു
അത്രേം വേണോട നാളെ കാലത്ത് പോരെ? ഈ ഇരുട്ടത് എന്നാത്തിന?
പറഞ്ഞു നിര്‍ത്തിയതും കൂടെ മറ്റവനും ചാടണം എന്ന്. മനസില്ലാമനസോടെ ഒരു മുറി തോര്‍ത്ത് മാത്രം അരയില്‍ ചുറ്റി, വല്ലതും കണ്ടു പേടിച്ചു എന്തെങ്കിലും ചോര്‍ന്നാല്‍ തടയാന്‍ ഒരു കോണകം പോലുമില്ലാതെ ഞാന്‍ പുറത്തേക്കിറങ്ങി . നാണപ്പന്‍ പതിവുപോലെ കുപ്പിം ഗ്ലാസും ആറു പോക്കറ്റ് വീതം ഉള്ള അവന്‍റെ അള്‍ട്ര മോഡേണ്‍ വസ്ത്രതിലാക്കി. മൂവരും സന്തോഷത്തോടെ മുറ്റതേക്ക് കാലുകുത്തിയതും പിറകില്‍ നിന്നും ലക്ഷണം കേട്ട ഒരു വിളി
സാറമ്മാര്‍ ഈ നേരതെങ്ങോട്ട ?
കണ്ടാലരിഞ്ഞൂടെടോ , ഒന്ന് കുളിക്കാന്‍ പോണു. തന്‍ കിടന്നോ ഞങ്ങള് എത്താന്‍ വൈകും എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞതും വീണ്ടും അയാള്‍
അയ്യോ വേണ്ട സാറെ , ഈ നേരത്ത് പുഴക്കരയില്‍ പോകണ്ട. ഇപ്പോ സമയം അത്ര നല്ലതല്ല. ഒരുപാട് പേര് ജീവനൊടുക്കിയ സ്ഥലമാണ് പുഴക്കരയിലെ പാറച്ചുഴി. പണ്ട് കെട്ടിയോനേം വെട്ടികൊന്നു രണ്ടു പിള്ളേരേം കൊണ്ട് പാറച്ചുഴി ചാടി ചത്ത ദീനാമ്മെടെ ആത്മാവ് ഗതികിട്ടാതെ ഇപ്പോഴും രാത്രികാലം പുഴക്കരേല്‍ അലഞ്ഞു നടക്കനുണ്ട്. എത്രയോ പേര് കണ്ടിട്ടുണ്ട് അവളെ , രാത്രിയില്‍ പുഴക്കരയില്‍..
ഇതു കേട്ടതും എന്‍റെ ചങ്കു പട പടാന്ന് ഇടിക്കാന്‍ തുടങ്ങി. ദയനീയ ഭാവത്തില്‍ ഞാന്‍ അവന്മാരെ ഒന്ന് നോക്കി. ഒരു കൂസലുമില്ലാതെ രണ്ടും എന്നേം വലിച്ചോണ്ട് പുറത്തേക്കിറങ്ങി. കയ്യിലാകെ ഉണ്ടായിരുന്ന ബ്രയിട്റ്റ് ലയിറ്റിന്റെ ടോര്‍ച്ച് ചാര്‍ജ് ചെയ്തില്ല എന്ന ഒരൊറ്റ കാരണത്താല്‍ പണി മുടക്കി. വണ്ടിയിലെവിടെയോ ഉണ്ടായിരുന്ന ഒരു കൂട് തിരിയും എടുത്തു ഞങ്ങള്‍ ദീനാമ്മയെ കാണാന്‍ പുഴകരയിലേക്ക് നടന്നു.
കത്തിച്ച തിരിയും കൊണ്ട് മുന്‍പേ നടന്നപ്പോള്‍ വല്ലാര്‍പാടം പള്ളിയിലെ പെരുന്നാളിന് പോയത് മനസിലേക്ക് വന്നു. മുന്നിലെ കരിയിലയില്‍ ഒരനക്കം കണ്ടതും ഞാന്‍ ഒരൊറ്റ ചാട്ടം.
പേടിച്ചു പോയല്ലോടാ ശവമേ ! പരമുന്റെ വക തന്തക്കുവിളി പുറകെ.
അരണ്ട നിലാവിന്‍റെ വെളിച്ചത്തില്‍ ചുറ്റുമുള്ള മരങ്ങള്‍, മുടി അഴിച്ചിട്ടു കൊലവേരിയോടെ നില്‍ക്കുന്ന ദീനാമ്മയെ പോലെനിക്കു തോന്നി. അത് ഉറപ്പിക്കും വിതം ചീവിടുകളുo തവളകളുo കൂടെയുള്ള രണ്ടെണ്ണവും തൊണ്ട പൊട്ടി കീറികൊണ്ടിരുന്നു.
ഒരു വിധത്തില്‍ തപ്പിത്തടഞ്ഞു പുഴക്കരയിലെത്തി. ചെന്നപാടെ പരമുവും നാണപ്പനും എടുത്തൊരു ചാട്ടം പുഴയിലേക്ക്, കയ്യിലെ മെഴുകുതിരി അണയാതെ അടുത്തൊരു കല്ലിന്റെ പുറത്ത് ഒട്ടിച്ചു വെച്ച് ഞാനുമിറങ്ങി. ഒരു വട്ടം നീന്തി കയറി നേരെ സൂക്ഷിച്ചുവച്ച കുപ്പിയും ഗ്ലാസ്സുകളും പുറത്തെടുത്തു , പുഴയിലെ തെളിനീരു മിക്സ് ചെയ്തു തൊള്ളയിലെക്കൊഴിചു. ഓരോ ഗ്ലാസ് കമിഴ്ത്തിയ ശേഷം വീണ്ടും നേരെ പുഴയിലേക്ക്. നാലോ അഞ്ചോ റൌണ്ട് കഴിഞ്ഞപോഴേക്കും നീന്തി തളര്‍ന്നു ഞങ്ങള്‍ കരക്കടിഞ്ഞു. തല തുവര്‍ത്തി ഞങ്ങള്‍ അടുത്തുള്ള പാറപുറത്തിരുന്ന് വീണ്ടും കുപ്പി കാലിയക്കനുള്ള ശ്രമം തുടങ്ങി.
സമയം ഏതാണ്ട് രണ്ടരയായി, പലതും പറഞ്ഞ കൂട്ടത്തില്‍ ദീനാമ്മയും മുഖ്യ ചര്‍ച്ച വിഷയമായി, എന്തിനായിരിക്കും അവര് കെട്ടിയോനെ കൊന്നിട്ട് പിള്ളേരേം കൊണ്ട് പുഴയില്‍ ചാടിയത് എന്നാലോചിച്ചു ഞാന്‍ തലപുകച്ചു കൊണ്ടിരിക്കെ, ഇടുത്തി വീഴും പോലെ ആകാശത്തൂടെ ഒരു മിന്നല്‍പിണര്‍.... പൊടുന്നനെ അവിടാകെ തണുപ്പ് പടരാന്‍ തുടങ്ങി. ചുറ്റുമുള്ള മരച്ചില്ലകള്‍ ആടിയുലഞ്ഞു. വീശിയടിച്ച കാറ്റില്‍ മെഴുകുതിരി അണഞ്ഞു. വീണ്ടും കത്തിക്കാന്‍ പഠിച്ച പണി മുഴുവന്‍ പയറ്റിയിട്ടും സാധിച്ചില്ല. പതിയെ അവിടെങ്ങും പാലപൂവിന്റെ ഗന്ധം പരന്നു. അന്തരീക്ഷത്തില്‍ വായു ഇല്ലാത്ത അവസ്ഥ ,ശ്വാസം കിട്ടാതെ ഞാന്‍ ശക്തമായി ചുമക്കാന്‍ തുടങ്ങി. മങ്ങിയ നിലാവെളിച്ചത്തില്‍ ഞാന്‍ കണ്ടു എന്‍റെ കൈകളില്‍ , സിരകളെ ത്രസിപ്പിക്കുന ചുടുരക്തം. പെട്ടെന്നതാ കണ്ണഞ്ചിപ്പിക്കും വിധം അവിടെങ്ങും പ്രകാശം പരന്നു.
സകല ദൈവങ്ങളെയും വിളിച്ചു കണ്ണ് തുറന്ന ഞാന്‍ കണ്ടത് ചീറികൊണ്ട് എന്‍റെ നേരെ വരുന്ന എന്‍റെ ഭാര്യയെ!
നിങ്ങളെന്തിനാ മനുഷ്യാ അലറികൊണ്ട് എന്‍റെ കഴുത്തിനു പിടിച്ചത്?
.jpg)
No comments:
Post a Comment